Monday, 9 May 2011

MESSAGE

  ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍!

                 ദൈവത്തിന്‍റെ സാക്ഷികളായി യേശുവിന്‍റെ സുവിശേഷം ഘോഷിക്കുന്നതു നിമിത്തം പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നവരുടെ വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്.ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ദൈവജനം ചെയ്യേണ്ടത് എന്താണെന്ന് അപ്പൊസ്തലനായ പൗലോസ് സംശയാതീതമായി വ്യക്തമാക്കുന്നു.തെസ്സലോനീക്യര്‍ക്കു എഴുതിയ രണ്ടാം ലേഖനത്തില്‍ മൂന്നാം അദ്ധ്യായത്തിലെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഇങ്ങനെ പറയുന്നു."അവസാനമായി സഹോദരന്മാരേ, കര്‍ത്താവിന്‍റെ വചനം നിങ്ങളുടെ അടുക്കല്‍ എന്നപോലെ അതിവേഗം പ്രചരിക്കുവാനും മഹത്ത്വപ്പെടുവാനുമായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. വക്രതയുള്ളവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യില്‍നിന്ന് ഞങ്ങള്‍ വിടുവിക്കപ്പെടുവാനും പ്രാര്‍ത്ഥിക്കുവിന്‍; വിശ്വാസം എല്ലാവര്‍ക്കും ഇല്ലല്ലോ." സഭാ വ്യത്യാസമില്ലാതെ, ദേശത്തിന്‍റെയോ ഭാഷകളുടെയോ അതിരുകളില്ലാതെ, കര്‍ത്താവിന്‍റെ  സുവിശേഷം ലോകത്തിന്‍റെ അറ്റങ്ങളോളം എത്തിക്കുവാന്‍ ജീവന്‍ പണയംവച്ചു പ്രവര്‍ത്തിക്കുന്ന സഹോദരങ്ങളെ വക്രതയുള്ളവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യില്‍നിന്ന് രക്ഷിക്കുവാന്‍ വേണ്ടി  പ്രാര്‍ത്ഥിക്കുക എന്നത് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഓരോ ദൈവപൈതലിന്‍റെയും ഉത്തരവാദിത്വമായി നാം കരുതുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം.

ഗോപകുമാര്‍ നെടിയത്ത്

PRAYER

   പ്രിയസഹോദരനും കുടുംബത്തിനും
               വേണ്ടി പ്രാര്‍ത്ഥിക്കുന്നു

              പ്രിയ സഹോദരാ അങ്ങയുടെയും കുടുമ്പത്തിന്‍റെയും ജീവിത സാഹചര്യം ഒരു ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ഞാന്‍ ഇന്നറിയുകയുണ്ടായി.ആലപ്പുഴ ജില്ലയില്‍ മാന്നാറിനു അടുത്ത് പരുമലയില്‍ പത്തൊന്‍പതു വര്‍ഷമായി വാടകവീട്ടില്‍ ജീവിക്കുന്ന പ്രിയ സഹോദരാ അങ്ങേയ്ക്കും കുടുംബാംഗങ്ങള്‍ക്കും.വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.സ്വര്‍ഗ്ഗീയ പിതാവേ ഈ സഹോദരനും കുടുംബത്തിനും വേണ്ടി ഞങ്ങള്‍ ഒരുമിച്ചു ചേര്‍ന്നു പ്രാര്‍ത്ഥിക്കുകയാണ്.സ്വര്‍ഗ്ഗം മറുപടി നല്‍കി അനുഗ്രഹിക്കണമേ.ഈ പ്രിയ സഹോദരനെയും കുടുംബത്തെയും കര്‍ത്താവിന്‍റെ കരങ്ങളില്‍ ഞാന്‍ സമര്‍പ്പിക്കുകയാണ്.കര്‍ത്താവേ ഈ മകന് സൗഖ്യം നല്‍കി അനുഗ്രഹിക്കണമേ.പ്രിയ കര്‍ത്താവേ ഈ മകനും കുടുംബത്തിനും സന്തോഷപ്രദമായി ജീവിക്കാന്‍ ഒരല്‍പം ഭൂമിയും ഒരു നല്ല ഭവനവും നല്‍കി അനുഗ്രഹിക്കേണമേ.ഈ കുടുംബത്തിന്‍റെ ദൈവീക സന്തോഷത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഒരു തയ്യല്‍ മെഷീനുവേണ്ടി കാത്തിരിക്കുന്ന ഇവിടുത്തെ ഒരു മകള്‍ക്ക് അത് നല്‍കി അനുഗ്രഹിക്കണം കര്‍ത്താവേ.ഉന്നത വിദ്യാഭ്യാസത്തിനു വഴിയില്ലാതെ കരയുന്ന മക്കള്‍ക്ക്‌ അതിനു അവസരം ഒരുക്കി കൊടുക്കുന്നതിനു വേണ്ടി അപേക്ഷിക്കുന്നു കര്‍ത്താവേ.ഇവരെ സഹായിക്കുവാന്‍ അനവധി മനുഷ്യര്‍ക്ക്‌ കരുത്ത് ഉണ്ടാകുവാന്‍ വേണ്ടി അപേക്ഷിക്കുന്നു കര്‍ത്താവേ.കര്‍ത്താവിന്‍റെ നാമത്തില്‍  ഈ കുടുംബത്തിലെ ഓരോരുത്തരെയും അനുഗ്രഹിച്ചു പ്രാര്‍ത്ഥിക്കുകയാണ്.മറുപടി തന്നു അനുഗ്രഹിച്ചതിന് സ്തോത്രം ചെയ്യുന്നു.ഈ കുടുംബത്തിനു ഇന്ന് മുതല്‍ പുതിയ ഒരനുഭവം കൈവന്നിരിക്കുകയാണ്.വിശ്വസിക്കുക.ദൈവത്തിന്‍റെ അളവറ്റ കൃപ നമ്മോടു കൂടെയാണ്.


ഗോപകുമാര്‍ നെടിയത്ത്

Friday, 6 May 2011

MESSAGE

പ്രാര്‍ഥനാസഹായത്തിനായി
അനേകായിരങ്ങള്‍ കാത്തിരിക്കുന്നു 

          പ്രാര്‍ത്ഥനകള്‍ക്ക് മറുപടി ലഭിക്കുന്നില്ല എന്ന പരാതി ആത്മീയ ലോകത്ത് സര്‍വ്വസാധാരണമാണ്.പലപ്പോഴും നമ്മുടെ നിരന്തരമായ പ്രാര്‍ത്ഥനകളില്‍ ഒന്നിനുപോലും മറുപടി ലഭിക്കാതിരിക്കുന്നതിന്‍റെ കാരണം നമ്മിലെ പാപങ്ങളും പാപസ്വഭാവങ്ങളും ആണ്.സഹോദരങ്ങളേ നിങ്ങള്‍ യബ്ബോക്കിന്‍റെ തീരത്തിരുന്നു പ്രാര്‍ഥിക്കുന്ന യാക്കോബിനെ മാതൃകയാക്കണം.പ്രതികാരവാഞ്ചയോടെ 400 പേരുമായി വരുന്ന ഏശാവിന്‍റെ കയ്യില്‍നിന്നു തന്‍റെ 20 വര്‍ഷത്തെ സര്‍വ്വ സമ്പാദ്യങ്ങളെയും ഭാര്യമാരേയും മക്കളെയും ദാസിമാരെയും രക്ഷിക്കുവാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂവെന്നു യാക്കോബിന് അറിയാമായിരുന്നു.അതിനുവേണ്ടി "നീ എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ ഞാന്‍ നിന്നെ വിടുകയില്ല" എന്ന് പറഞ്ഞു അവന്‍ ദൈവത്തിന്‍റെ ദൂതനുമായി യബ്ബോക്കിന്‍റെ തീരത്ത് രാത്രിയുടെ യാമങ്ങള്‍ മുഴുവന്‍ മല്ലുപിടിച്ചു.തന്‍റെ ഇടുപ്പ് ഉളുക്കിയിട്ടും അവന്‍ പിന്മാറിയില്ല.അവസാനം അവന്‍ ആ ചോദ്യം കേട്ടു."നിന്‍റെ പേരെന്ത്?",യാക്കോബ് എന്ന് അവന്‍ മറുപടി നല്‍കി.അവന്‍റെ പേര് അറിയാഞ്ഞിട്ടല്ല ദൈവം അവനോടു ആ ചോദ്യം ചോദിച്ചത്.പിന്നെയോ 20 വര്‍ഷം മുമ്പ് ,കാഴ്ച മങ്ങിയ സ്വ പിതാവിനെ അവന്‍ പേര് മാറ്റി കബളിപ്പിച്ചത് ചൂണ്ടിക്കാണിച്ചു കൊടുക്കുകയായിരുന്നു.തന്‍റെ കുറ്റം ഏറ്റു പറഞ്ഞപ്പോള്‍ ദൈവം അവനെ അനുഗ്രഹിച്ചു.ഇതുപോലെ നമ്മുടെ പാപം നാം ഏറ്റു പറഞ്ഞു അപേക്ഷിക്കുമ്പോള്‍ നാം പുതിയ സൃഷ്ടികളായി തീരും.യാക്കോബിനെ അനുഗ്രഹിച്ച ദൈവം നമ്മെയും അനുഗ്രഹിക്കും.എന്നെ വായിക്കുന്ന പ്രിയപ്പെട്ട  സഹോദരങ്ങളേ ,നിങ്ങളുടെ മനസ്സിനെ ഭാരപ്പെടുത്തുന്ന ഏതു പ്രശ്നത്തിനും പരിഹാരം നല്‍കാന്‍ ദൈവത്തിനു കഴിയും.രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന സഹോദരങ്ങളേ ,മദ്യപാനത്തിന്‍റെ ഇരകളായി ഭാരമനുഭവിക്കുന്ന കുടുംബാംഗങ്ങളെ ,മറ്റേതൊരു വിധത്തിലും മനോവിഷമം അനുഭവിക്കുന്നവരെ,നിങ്ങളെ ഞാന്‍ ദൈവത്തിന്‍റെ കരങ്ങളില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു.പ്രിയപ്പെട്ടവരെ നമ്മുടെ അതിവിശുദ്ധ വിശ്വാസം ആധാരമാക്കി പരിശുദ്ധാത്മാവില്‍ പ്രാര്‍ഥിച്ചു നിത്യജീവനായി നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ കരുണക്കായി കാത്തിരിക്കാം.ദൈവ സ്നേഹത്തില്‍ നിങ്ങളെത്തന്നെ സൂക്ഷിച്ചു കൊള്ളുവിന്‍.അങ്ങനെ വിശുദ്ധ യൂദായുടെ വാക്കുകള്‍ അനുസരിക്കുവിന്‍.പ്രാര്‍ഥനാ സഹായത്തിനായി ബന്ധപ്പെടുക.ഗോപകുമാര്‍ നെടിയത്ത്,ലക്ഷ്മിനിവാസ്,വെള്ളൂപ്പാറ,പോരേടം.പി.ഓ,ചടയമംഗലം,കൊല്ലം,കേരളം-691539.

ഗോപകുമാര്‍ നെടിയത്ത്